ഒഹിയൊ/ഫ്ളോറിഡ: ഫിഫ 2026 ലോകകപ്പിനായി വമ്പന്‍ ടീമുകള്‍ ജയത്തോടെ ഓള് സെറ്റ്... സൗഹൃദ മത്സരങ്ങളില്‍ ബ്രസീല്‍, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ജര്‍മനി, ബെര്‍ജിയം എന്നീ വമ്പന്മാര് ജയം സ്വന്തമാക്കി.
എന്‍ഡ്രിക്കിലൂടെ ബ്രസീല്‍
കൗമാരക്കാരന് എന്‍ഡ്രിക്കിന്റെ ഗോളില്‍ ബ്രസീലിനു ജയം. മുഹമ്മദ് സലയുടെ ഈജിപ്തിനുമേൽ ഒന്നിന് എതിരേ രണ്ട് ഗോളിനാണ് ബ്രസീല്‍ ജയം സ്വന്തമാക്കിയത്. ഹാഫ് ടൈം സബ്സ്റ്റിറ്റ്യൂഷനിലൂടെ കളത്തിലെത്തി ഏഴാം മിനിറ്റിലായിരുന്നു എന്‍ഡ്രിക്കിന്റെ ഗോള്‍.
ഒഹിയോയിലെ ക്ലേവ്ലാന്ഡില് നടന്ന മത്സരത്തില്‍ ഏഴാം മിനിറ്റില്‍ കാനറികള്‍ ലീഡ് നേടി. ന്യൂകാസില്‍ യുണൈറ്റഡിന്റെ മധ്യനിരക്കാരനായ ബ്രൂണോ ഗുയിമറാസാണ് ഈജിപ്തിന്റെ വല കുലുക്കിയത്. എന്നാല്‍, മൂന്നു മിനിറ്റിനുള്ളില്‍ ഈജിപ്ത് ഗോള്‍ മടക്കി. മാര്‍ക്കീഞ്ഞോസിന്റെ പിഴവില്‍നിന്നു ലഭിച്ച പന്ത് മുസ്തഫ സീക്കോ വലയിലാക്കുകയായിരുന്നു.
പരിക്കേറ്റ് വിശ്രമത്തിലുള്ള സൂപ്പര്‍ താരം നെയ്മറിന്റെ അഭാവത്തില്‍ ഇറങ്ങിയ ബ്രസീലിന്റെ ആക്രമണങ്ങള്‍ക്കു ലക്ഷ്യമില്ലായിരുന്നു. വിനീഷ്യസ് ജൂണിയറിനും ഇഗോര്‍ തിയാഗോയ്ക്കും ലക്ഷ്യം നേടാന്‍ സാധിച്ചില്ല. തിയാഗോയ്ക്കു പകരം രണ്ടാം പകുതിയില്‍ എന്‍ഡ്രിക് കളത്തില്‍. 52-ാം മിനിറ്റില്‍ റാഫീഞ്ഞയുടെ ക്രോസില്‍ എന്‍ഡ്രിക്കിന്റെ സൂപ്പര്‍ ഫിനിഷ്. 2-1ന്റെ ജയത്തോടെ ബ്രസീല്‍ കളംവിട്ടു.
കെയ്ന്‍ ഗോളില്‍ ഇംഗ്ലണ്ട്
ന്യൂസിലന്‍ഡിന് എതിരായ സൗഹൃദ മത്സരത്തില്‍ ഇംഗ്ലണ്ടിനു ജയം. 45-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ നേടിയ ഗോളില്‍ 1-0ന് ആയിരുന്നു ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയത്. ഇതോടെ ഈ സീസണില്‍ രാജ്യത്തിനും ക്ലബ്ബിനുമായി ഹാരി കെയ്ന്‍ നേടിയ ഗോളുകളുടെ എണ്ണം 67 ആയി.
ജര്‍മനി, ബെല്‍ജിയം
യൂറോപ്യന്‍ കരുത്തരായ ജര്‍മനിയും ബെല്‍ജിയവും സൗഹൃദങ്ങളില്‍ ജയം സ്വന്തമാക്കി. ആതിഥേയരായ അമേരിക്കയെ ഒന്നിന് എതിരേ രണ്ട് ഗോളുകള്‍ക്ക് ജര്‍മനി തോല്‍പ്പിച്ചു. കായ് ഹവേര്‍ട്ട്സ് (2), ലെറോയ് സനെ (57) എന്നിവരായിരുന്നു ജര്‍മനിക്കായി ഗോള്‍ നേടിയത്. ആന്റണി റോബിന്‍സണ്‍ (37) അമേരിക്കയ്ക്കായി ആശ്വാസ ഗോള്‍ നേടി. കെവിന് ഡിബ്രൂയിന് സ്കോര്‍ ചെയ്ത പോരാട്ടത്തില്‍ ബെല്‍ജിയം 5-0ന് ടുണീഷ്യയെ തകര്‍ത്തു.